തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റ അഞ്ചിന ഗാരന്റികളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 3125 ഓർഡിനറി ബസുകളിലെന്ന് ഗതാഗത മന്ത്രി സി.പി. ജോണ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 15ന് രാവിലെ 8.30നു നടക്കും. തിരുവനന്തപുരം തന്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ സർവീസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കാളികളാകും. ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
ഉദ്ഘാടനത്തിനു പിന്നാലെ സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ സത്രീകൾക്ക് സൗജന്യമായി യാത്ര നടത്താം. സൗജന്യയാത്രയുള്ള ബസുകളിൽ പ്രിയദർശിനി പദ്ധതിയുടെ സ്റ്റിക്കർ പതിക്കും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല.
വരുമാനപരിധിയോ മറ്റു പദവികളോ മാനദണ്ഡമാകില്ല. ബസിൽ കയറുന്ന സ്ത്രീകൾ "സീറോ ടിക്കറ്റ് ’ കൈപറ്റണം. പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിദിനം രണ്ടുകോടി രൂപയുടെ ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാകും. അത് സർക്കാർ നൽകും.
ഓർഡിനറി ബസുകൾ കൂടുതലില്ലാത്ത റൂട്ടിൽ ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓർഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
- തിരുവനന്തപുരം - 687
- കൊല്ലം- 415
- പത്തനംതിട്ട- 150
- ആലപ്പുഴ- 227
- കോട്ടയം- 162
- ഇടുക്കി- 125
- എറണാകുളം- 325
- തൃശൂർ- 153
- പാലക്കാട്- 122
- മലപ്പുറം- 98
- കോഴിക്കോട്- 156
- വയനാട്- 172
- കണ്ണൂർ- 205
- കാസർഗോഡ്- 128
- ആകെ- 3125